പള്ള പ്രശ്നം പറഞ്ഞു പിള്ള ചമയല്ലേ...!!!

Friday, 17 February 2017

കാസര്‍കോട്ടുകാരെ കെണിയില്‍പ്പെടുത്തുന്നത്‌ സ്വന്തം നാട്ടുകാര്‍ തന്നെ!

10:06
കാസര്‍കോട്ടുകാരെ കെണിയില്‍പ്പെടുത്തുന്നത്‌ സ്വന്തം നാട്ടുകാര്‍ തന്നെ!
എത്തിച്ചുകൊടുത്താല്‍ പ്രതിഫലം 5,000 രൂപ മാത്രം!; കുടുങ്ങിയാല്‍ തുലയുന്നത്‌ ഭാവിയും!!

ദുബൈയില്‍ നിന്ന്‌ സാദിഖ്‌ കാവില്‍ തയ്യാറാക്കിയ അന്വേഷണാത്മക റിപ്പോര്‍ട്ട്‌

ദുബൈ: കാസര്‍കോട്‌ കാവുഗോളി ആസാദ്‌ നഗര്‍ സ്വദേശിയായ കലന്ദര്‍ ഷാ(22) രണ്ട്‌ വര്‍ഷത്തോളമായി ദുബൈയിലെ ഒരു കമ്പനിയിലെ ജോലിക്കാരനാണ്‌. പെരുന്നാളിന്റെ പിറ്റേന്ന്‌ ദേര നായിഫിലെ ഒരു റെസ്റ്റോറന്റില്‍ ചായ കുടിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ മധ്യവയസ്‌കനായ ഒരാള്‍ ഈ ചെറുപ്പക്കാരനെ സമീപിച്ചത്‌. തൊട്ടടുത്തിരുന്ന്‌ ചായക്ക്‌ ഓര്‍ഡര്‍ കൊടുത്ത ശേഷം പതുക്കെ തന്റെ ഉദ്യമത്തിലേക്ക്‌ തിരിഞ്ഞു, കാസര്‍കോട്‌ സ്വദേശി തന്നെയായ അയാള്‍.
``മോന്റെ പൊരയേടാ...?''-മധ്യവസ്‌കന്‍ ചോദിച്ചു.
``കാസര്‍കോട്‌''...-കലന്ദര്‍ ഷാ പറഞ്ഞു.
``കാസറോട്ട്‌ ഏടെയാ മോനേ....?''
``കാവുഗോളി ചൗക്കി ആസാദ്‌ നഗറില്‍...''
``പാസ്‌പോര്‍ട്ടും വിസയൊക്കെ ണ്ടാ ?''
ഇയാളെന്താ കളിയാക്കുകയാണോ എന്ന്‌ സംശയിച്ചെങ്കിലും അയാളുടെ പ്രായമോര്‍ത്ത്‌ ``ങാ... ഉണ്ട്‌'' എന്ന്‌ അലസമായി മറുപടി പറഞ്ഞു.
``എങ്കീ പെരുന്നാള്‍ ലീവിന്‌ നാട്ടില്‍ക്ക്‌ പോയി ന്നൂടാരുന്നോ?..''
ചോദ്യം കേട്ട്‌ കലന്ദര്‍ഷാ അമ്പരപ്പോടെ അയാളെ നോക്കി. അപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട്‌ അയാള്‍ തുടര്‍ന്നു.
``മോന്‌ ഉമ്മാനോടും കുടുംബക്കാരോടുമൊപ്പം പെരുന്നാളാഘോസിച്ചിറ്റ്‌ ബെരായിര്ന്ന്...ബേജാറ്‌ ബേണ്ട.. ഇനിയും പോകാല്ലോ...പോയി ബരാനുള്ള ബിമാന ടിക്കറ്റുകളും ബട്ടച്ചെലവിനുള്ള 5,000 ഉര്‍പ്യേം ഞമ്മള്‌ തരാം...''
അയാളുടെ വാക്കുകള്‍ എന്താണ്‌ സൂചിപ്പിക്കുന്നത്‌ എന്ന്‌ കലന്ദര്‍ ഷായ്‌ക്ക്‌ പിടികിട്ടിയില്ല. പയ്യന്‍ വീഴുമെന്ന്‌ കരുതി അയാള്‍ കസേര ഇത്തിരി അടുത്തേക്ക്‌ വലിച്ചിട്ടുകൊണ്ട്‌ രഹസ്യം പോലെ പറഞ്ഞു:
``ബേറൊന്നും വേണ്ട, കൊറച്ച്‌ കുങ്കുമപ്പൂ മങ്ങലാരത്തെത്തിച്ചാ മതി..''
ഇതോടെ കലന്ദര്‍ ഷായ്‌ക്ക്‌ അയാളുടെ ലക്ഷ്യം മനസ്സിലായി. `എന്നെ അതിനൊന്നും കിട്ടില്ല'' എന്ന്‌ പറഞ്ഞു റെസ്റ്റോറന്റില്‍ നിന്നിറങ്ങി നടന്നു, മിടുക്കനായ ആ ചെറുപ്പക്കാരന്‍. അതേസമയം, ഒരു ഇര കൈവിട്ടുപോയ ചമ്മലോടെ കുങ്കുമപ്പൂവ്‌ കള്ളക്കടത്ത്‌ ശൃംഖലയിലെ ഇടനിലക്കാരനായ മധ്യവസ്‌കന്‍ അടുത്തയാളെ തപ്പിയിറങ്ങി.
ഇത്തരത്തിലുള്ള ഇടനിലക്കാരന്‍ ദുബൈയില്‍ മലയാളികള്‍, പ്രത്യേകിച്ച്‌ കാസര്‍കോട്ടുകാര്‍ ഏറെയുള്ള ഭാഗങ്ങളിലെ നിത്യക്കാഴ്‌ചയാണ്‌. ഇത്തരക്കാരുടെ കെണിയില്‍പ്പെട്ട്‌ ഭാവി തുലയ്‌ക്കുന്ന കാസര്‍കോടന്‍ ചെറുപ്പക്കാരുടെ എണ്ണവും യുഎഇയില്‍ അനുദിനം പെരുകുന്നു. ചെറുപ്പക്കാരെ വലവീശിപ്പിടിക്കാനുള്ള സൂത്രങ്ങളുമായി കറങ്ങി നടക്കുന്ന ആളുകളുടെ പ്രലോഭനങ്ങളില്‍ ഭൂരിഭാഗവും വീണുപോകുന്നു. കഫ്‌തേരിയകളിലും ഗ്രോസറികളിലും മറ്റും തുച്ഛമായ ശമ്പളത്തിന്‌ ജോലി ചെയ്യുന്നവരാണ്‌ കുടുങ്ങുന്നവരില്‍ ഏറെയും. കലന്ദര്‍ ഷായെ പോലെ വിദ്യാഭ്യാസമുള്ളവര്‍ മാത്രം രക്ഷപ്പെടുന്നു. എന്നാല്‍ ഇത്തരക്കാര്‍ വളരെ ചുരുക്കവും. അടുത്തിടെ കള്ളക്കടത്തുകാര്‍ നല്‍കിയ കുങ്കുമപ്പൂവുമായി ദുബൈയില്‍ നിന്ന്‌ മംഗലാപുരത്തെത്തിയവര്‍ അറസ്റ്റിലായ വാര്‍ത്ത പത്രങ്ങളില്‍ വായിച്ചതിനലാണ്‌ കലന്ദര്‍ ഷാ ഇയാളുടെ കൈയില്‍ നിന്ന്‌ രക്ഷപ്പെട്ടത്‌. ലക്ഷങ്ങള്‍ വിലമതിക്കുന്ന കുങ്കുമപ്പൂവ്‌ ഭാവി തുലാസില്‍ വെച്ച്‌ മംഗലാപുരത്തെത്തിച്ചാല്‍ ഇവര്‍ക്ക്‌ ലഭിക്കുക കലന്ദര്‍ ഷായ്‌ക്ക്‌ വാഗ്‌ദാനം ചെയ്‌തത്‌ പോലെ നാട്ടില്‍ പോയി വരാനുള്ള വിമാന ടിക്കറ്റുകളും 5,000 രൂപയും മാത്രമാണ്‌. പിടിക്കപ്പെട്ടാല്‍ ശിക്ഷ കഠിനമാണ്‌. എന്നാല്‍, കള്ളക്കടത്തുകാര്‍ക്ക്‌ തങ്ങളുടെ വസ്‌തുക്കളേ നഷ്‌ടപ്പെടുന്നുള്ളൂ.
ഇന്ത്യയില്‍ മൂന്നിരട്ടിയോളം ലാഭമുണ്ടാക്കാന്‍ സാധിക്കുന്നതിനാലാണ്‌ ദുബൈ വിപണിയില്‍ സുലഭമായ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗുണമേന്മയേറിയ കുങ്കുമപ്പൂവ്‌ വന്‍തോതില്‍ ഇന്ത്യയിലേക്ക്‌ കടത്തുന്നത്‌. ഇറാനില്‍ നിന്നുളള പുഷാലി, സ്‌പെയിനില്‍ നിന്നുള്ള താജ്‌മഹല്‍ എന്നീ ഇനം കുങ്കുമപ്പൂക്കള്‍ക്കാണ്‌ ഗുണമേന്മയേറെ. ഇതു തന്നെയാണ്‌ ആളുകള്‍ക്ക്‌ പ്രിയങ്കരവും. ഇവിടെ നിന്ന്‌ വന്‍തോതില്‍ കൊണ്ടുപോകുന്നതും ഈ രണ്ട്‌ വിഭാഗം തന്നെ.
ദുബൈ ദേര ഇറാനി മാര്‍ക്കറ്റിലെ വിപണിയിലാണ്‌ കുങ്കുമപ്പൂവ്‌ മൊത്തമായും ചില്ലറയായും വില്‍പന നടത്തുന്നത്‌. 1kg കുങ്കുമപ്പൂവിന്‌ 15,500 ദിര്‍ഹമാണ്‌ വില. ഇതിന്‌ ഇന്ത്യന്‍ കസ്റ്റംസ്‌ ഒന്നര ലക്ഷം രൂപ വില കല്‌പിക്കുന്നു. എന്നാല്‍ കള്ളക്കടത്തുകാര്‍ക്ക്‌ അധിക തുക ലഭിക്കുന്നു. പിന്നീട്‌, ഇതില്‍ ഗുണമേന്മയില്ലാത്ത കുങ്കുമപ്പൂവ്‌ ചേര്‍ത്ത്‌ വില്‍ക്കുന്നത്‌ വഴി വ്യാപാരികള്‍ മുന്നിരട്ടിയോളം തുക കീശയിലാക്കുന്നന്നു. ഇന്ത്യന്‍ നിയമപ്രകാരം ഒരാള്‍ക്ക്‌ കൂടിയത്‌ 10 ഗ്രാം കുങ്കുമപ്പൂവ്‌ മാത്രമേ വിദേശത്ത്‌ നിന്ന്‌ കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ ഇറക്കുമതി ചെയ്യാന്‍ കൊമേഴ്‌സ്യല്‍ ലൈസന്‍സ്‌ ആവശ്യമാണ്‌. ഇതിന്‌ വന്‍തുക മുടക്കേണ്ടതിനാലാണ്‌ പലരും ചെറുപ്പക്കാരെ പ്രലോഭിപ്പിച്ച്‌ കാര്യസാധ്യത്തിന്‌ തുനിയുന്നത്‌.
പണ്ട്‌ സ്വര്‍ണക്കടത്തിന്‌ മുന്‍നിരയിലുണ്ടായിരുന്നവരുടെ പിന്‍തലമുറക്കാരും പിന്നീട്‌ രംഗത്തെത്തിയ ഇലക്‌ട്രോണിക്‌സ്‌ കടത്തുകാരുമാണ്‌ കുങ്കുമപ്പൂവ്‌ കടത്തിന്‌ ദുബൈയില്‍ പ്രവര്‍ത്തിക്കുന്നത്‌. ആഗോളീകരണത്തെ തുടര്‍ന്ന്‌ ഇന്ത്യയില്‍ വിദേശ ഇലക്‌ട്രോണിക്‌സ്‌ സാധനങ്ങള്‍ക്ക്‌ പ്രിയം കുറഞ്ഞതാണ്‌ കള്ളക്കടത്തുകാരെ ഈ മേഖലയിലേക്ക്‌ ആകര്‍ഷിച്ചതെന്ന്‌ പറയുന്നു. അടുത്ത കാലത്താണ്‌ കുങ്കുമപ്പൂവ്‌ വന്‍തോതില്‍ ഇന്ത്യയിലേക്ക്‌ കടത്തല്‍ ആരംഭിച്ചത്‌. കാസര്‍കോട്‌ സ്വദേശികള്‍ തന്നെയാണ്‌ ഇവരില്‍ മുന്‍പന്തിയല്‍. കോഴിക്കോട്‌, മലപ്പുറം സ്വദേശികളും ചില കര്‍ണാടകക്കാരും രംഗത്തുണ്ട്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ വരെ കിലോ ഗ്രാമിന്‌ 12,000 ദിര്‍ഹം മുതല്‍ 13,000 വരെയായിരുന്നു വില. അടുത്തകാലത്ത്‌ ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ദുബൈയിലെ വിപണിയില്‍ വില കുത്തനെ വര്‍ധിപ്പിച്ചു ഏകീകരണമുണ്ടാക്കി.
ഇന്ത്യയില്‍ ഗര്‍ഭിണികളും സിനിമാ താരങ്ങളുമാണ്‌ ആരോഗ്യത്തിന്‌ ഏറെ ഗുണകരമായ കുങ്കുമപ്പൂവ്‌ കൂടുതലും ഉപയോഗിക്കുന്നത്‌. മഹാരാഷ്‌ട്രയിലെ വന്‍ വ്യവസായികള്‍ വിശേഷ ദിവസങ്ങളില്‍ മതപരമായ ചടങ്ങുകള്‍ക്കും തിലകം ചാര്‍ത്താനും യഥേഷ്‌ടം ഉപയോഗിക്കുന്നു. ഗര്‍ഭിണികള്‍ പാലിലിട്ട്‌ ഉപയോഗിച്ചാല്‍ കുട്ടിക്ക്‌ നല്ല നിറം ലഭിക്കുമെന്നാണ്‌ ആരോഗ്യ ശാസ്‌ത്രം പറയുന്നത്‌. കര്‍ണാടകയിലെ ബാംഗ്ലൂര്‍, മംഗലാപുരം എന്നിവിടങ്ങളിലും ഹൈദരാബാദ്‌, മുംബൈ, ഗുജറാത്ത്‌ വിപണികളിലുമാണ്‌ കുങ്കുമപ്പൂവ്‌ യഥേഷ്‌ടം ലഭ്യമാകുന്നത്‌. ഇന്ത്യയിലെ കുങ്കുമപ്പൂവിന്‌ ഗുണനിലവാരം കുറവായതിനാല്‍ ദുബൈയില്‍ നിന്നെത്തുന്ന പുഷാലിനും താജ്‌മഹലിനും തന്നെയാണ്‌ പ്രിയം. എന്നാല്‍ ഇന്ത്യയിലെത്തിയാല്‍ ഇവയില്‍ ഗുണമേന്മ കുറഞ്ഞത്‌ ചേര്‍ക്കുന്നതിനാല്‍ യഥാര്‍ത്ഥത്തില്‍ മികച്ചത്‌ ആവശ്യക്കാര്‍ക്ക്‌ ലഭിക്കുന്നുമില്ല.
പിടിക്കപ്പെട്ടാല്‍ അഞ്ച്‌ വര്‍ഷം വരെ തടവും കുങ്കുമപ്പൂവിന്റെ തോതനുസരിച്ച്‌ വന്‍തുക പിഴയുമാണ്‌ ശിക്ഷ ലഭിക്കുക. ഒരുമാസത്തിനിടെ മംഗലാപുരം വിമാനത്താവളം കസ്റ്റംസ്‌ വിഭാഗം നാല്‌ പേരെ വന്‍തോതില്‍ കുങ്കുമപ്പൂവുമായി പിടികൂടി. ലക്ഷക്കണക്കിന്‌ രൂപ വിലമതിക്കുന്ന പുഷാലി വിഭാഗത്തിലെ 18 കിലോ കുങ്കുമപ്പൂവുമായി കാസര്‍കോട്‌ പള്ളിക്കര മൗവ്വല്‍ സ്വദേശികളായ അബ്‌ദുല്‍ നാസര്‍(28), അറമു(32) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇതിന്‌ മുമ്പ്‌ ഷാര്‍ജയിലെ നല്ലൊരു കമ്പനിയില്‍ തരക്കേടില്ലാത്ത ജോലി ചെയ്‌തിരുന്ന കാസര്‍കോട്ടെ യുവാവും പിടിയിലായിരുന്നു. ഇവിടെ കുറിയും മറ്റും നടത്തിയുണ്ടായ വന്‍ സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ്‌ നാല്‌ ദിവസത്തെ അവധിയില്‍ ഇത്തരമൊരു സാഹസത്തിന്‌ യുവാവ്‌ ഒരുങ്ങിയതെന്ന്‌ ഇയാളുടെ യുഎഇയിലെ സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍, അറസ്റ്റിലായതോടെ ജോലി നഷ്‌ടപ്പെട്ട യുവാവിനെ സഹായിക്കാന്‍ ആരുമെത്തിയതുമില്ല. ഭവിഷ്യത്ത്‌ ഓര്‍ക്കാതെയാണ്‌ അപക്വമനസ്സുകള്‍ക്കുടമകളായ 22-30നിടയിലുള്ളവര്‍ ഇത്തരം നിയമ ലംഘനത്തിലേക്ക്‌ എടുത്തുചാടുന്നത്‌. ഇവിടെ ഏറ്റവും പരാമര്‍ശവിധേയമാകേണ്ടത്‌, കള്ളക്കടത്തിന്‌ മേല്‍നോട്ടം വഹിക്കുന്നവരും ഇരയാകുന്നവരും കാസര്‍കോട്ടുകാര്‍ തന്നെയാണെന്നതാണ്‌. നിരവധി നിര്‍ധന കുടുംങ്ങള്‍ ഇതുമൂലം ഇതിനകം വഴിയാധാരമായിക്കഴിഞ്ഞു. യുവാക്കളെ പ്രീണിപ്പിച്ച്‌ തങ്ങളുടെ കീശ വീര്‍പ്പിക്കുന്നവര്‍ക്ക്‌ ഇവരുടെ കണ്ണീരില്‍ കുതിര്‍ന്ന ശാപമേല്‍ക്കേണ്ടി വരുമെന്നത്‌ തീര്‍ച്ചയാണ്‌

About Us

Recent

Random